നടിയെ അക്രമിച്ച കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. കാവ്യ മാധവനെയും, സിനിമാ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. ഈ ചെറിയ സമയത്തിനുള്ളിൽ കേസിൽ ചോദ്യം ചെയ്യേണ്ടവരുടെ നീണ്ട പട്ടികയാണ് ക്രൈം ബ്രാഞ്ചിന്റെ മുന്നിലുള്ളത്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ, ദിലീപിന്റെ സഹോദരൻ, സിനിമ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെയടക്കം വീണ്ടും ചോദ്യം ചെയ്യും. കേസിൽ ദിലീപിന്റെ പങ്ക് ഉറപ്പിക്കാൻ കഴിയുന്ന തെളിവുകൾ കണ്ടെത്തുകയെന്നത് അന്വേഷണ സംഘത്തിന് മുന്നിലുള്ള ശ്രമകരമായ ദൗത്യമാണ്. ഇതിനോടൊപ്പം ഒന്നരമാസത്തിനുള്ളിൽ 30 ശതമാനത്തോളം വരുന്ന ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് തീർക്കേണ്ടതുമുണ്ട്.
തുടരന്വേഷണത്തിൽ പ്രധാന തെളിവുകളിലൊന്ന് ബാലചന്ദ്രകുമാർ സമർപ്പിച്ച പെൻഡ്രൈവ് ആണ്. ഇതിന്റെ ശാസ്ത്രീയ പരിശോധന ഫലം കേസിൽ ഏറെ നിർണ്ണായകമാണ്. കേസ് അന്വേഷണത്തിന് സമയം വീണ്ടും നീട്ടി കിട്ടുമ്പോൾ ക്രൈംബ്രാഞ്ചിന് തെല്ലൊരു ആശ്വാസം ഉണ്ട്. എന്നാൽ അന്വേഷണം നീട്ടിക്കൊണ്ട് പോകുന്നത് ദിലീപിനും കൂട്ടർക്കും വലിയ തിരിച്ചടിയാണ്. തുടരന്വേഷണത്തിന്റെ ഭാഗമായി കേസിൽ വിചാരണ അടക്കം നിർത്തിവയ്ക്കുകയും ചെയ്തു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വിചാരണ കോടതിയിൽ വാദം തുടരുക കൂടി ചെയ്യുമ്പോൾ കാര്യങ്ങൾ ദിലീപിന് കൂടുതൽ കടുപ്പമാവുകയാണ്.