സംസ്ഥാനത്ത് കൊവിഡ് ഭീഷണി കുറഞ്ഞ പശ്ചാത്തലത്തിൽ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിച്ചു. കൊവിഡ് വ്യാപനം തീവ്രമായിരുന്ന സമയത്ത് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം സംവിധാന൦ നിലവിലുണ്ടായിരുന്നു. എന്നാൽ കോവിഡ് കുറയുകയും ഓഫിസുകൾ പ്രവർത്തനമാരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ പഞ്ചിംഗ് പുനഃസ്ഥാപിച്ചു കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞത് കണക്കിലെടുത്താണ് വീണ്ടും ബയോ മെട്രിക് പഞ്ചിംഗ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ 2021 സെപ്തംബർ 16 മുതൽ ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പഞ്ചിംഗ് നടപ്പാക്കിയിരുന്നു.
ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവിൽ വന്നതോടെ ഓഫീസിൽ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്താലെ ഹാജരായി കണക്കാക്കു. ഒരു ദിവസം പരമാവധി ഒരു മണിക്കൂർ വരെ വൈകാം. എന്നാൽ അതിനു ശേഷം വൈകി എത്തുന്നത് അനധികൃത അവധിയായി കണക്കാക്കും.