ആലുവയിലെ മോഫിയ പർവീണിന്റെ ആത്മഹത്യയിൽ സിഐ സി.എൽ സുധീറിനെ സസ്പെൻഡ് ചെയ്തു. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. ഇതിന് പുറമെ സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. കൊച്ചി സിറ്റി ട്രാഫിക് എസിക്കാണ് അന്വേഷണച്ചുമതല.
അതേസമയം, ആലുവ പൊലീസ് സ്റ്റേഷൻ ചുമതല പുതിയ സിഐക്ക് നൽകിയിട്ടുണ്ട്. രാമമംഗലം സിഐ ആയിരുന്ന സൈജു കെ.പോളിനാണ് ചുമതല.
ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കിയായിരുന്നു നടപടി.
കഴിഞ്ഞ ദിവസം രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. തുടർന്ന് പെൺകുട്ടിയുടെയും ഭർത്താവിന്റെയും വീട്ടുകാരെ മധ്യസ്ത ചർച്ചയ്ക്ക് പൊലീസ് വിളിച്ചിരുന്നു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിഐക്കെതിരെ നടപടിയെടുത്തത്.
മോഫിയയുടെ ആത്മഹത്യകുറിപ്പിൽ പൊലസിനെതിരെ സിപിഐ മുഖപത്രം പുറത്ത് വന്നിരുന്നു. ഇൻസ്പെക്ടറുടെ പേരുവന്നത് യാദൃശ്ചികമല്ലെന്ന് സിപിഐ മുഖപത്രം. ഇയാൾക്കെതിരെ മുമ്പും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കാക്കിക്കുള്ളിലെ മനുഷ്യത്വരാഹിത്യവും കുറ്റവാസനയും തുറന്നുകാട്ടുന്നുവെന്നും മുഖപത്രം വിമർശിച്ചു.
വേലി തന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് അധഃപതിക്കാൻ അനുവദിക്കരുതെന്നും മുഖപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒറ്റപ്പെട്ട അപഭ്രംശങ്ങൾ സർക്കാരിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുന്നത് ഖേദകരമാണ്. പല സംഭവങ്ങളിലും പൊലീസ് ഉന്നതർ സംശയനിഴലിലുണ്ട്. നിയമവാഴ്ചയെയും സുരക്ഷിതത്വത്തെയും പറ്റി പൗരസമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നുവെന്നും നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.