ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതിയായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ഷേത്രം തുറന്ന് പ്രവർത്തിക്കുക. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താൽക്കാലികമായി ക്ഷേത്രം രണ്ടാഴ്ച അടച്ചിട്ടിരിക്കുകയായിരുന്നു. നിലവിൽ ജീവനക്കാരിൽ നടത്തിയ പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം തുറക്കാൻ തീരുമാനമായത്.
മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നീ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾ. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇനിയും രോഗബാധ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിന് ഗുരുവായൂർ ദേവസ്വം പ്രത്യേക സംഘത്തെ നിയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്ഷേത്ര കാര്യങ്ങൾ നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് വെർച്വൽ ക്യൂ വഴി ദിവസം 3000 പേർക്ക് വാതിൽമാടം വരെ ദർശനം അനുവദിക്കാനാണ് തീരുമാനം. കിഴക്കേ നടയിലൂടെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ചോറൂണ് ഒഴികെ വിവാഹം, തുലാഭാരം, വാഹനപൂജ തുടങ്ങി എല്ലാ വഴിപാടുകളും പതിവു പോലെ നടക്കും.