ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ജറുസേലിമിൽ വീണ്ടും സംഘർഷം. പലസ്തീനികളും ഇസ്രയേൽ പൊലീസും തമ്മിലാണ് ഏറ്റമുട്ടലുണ്ടായത്. റബർ ബുള്ളറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചതോടെ ഇരുപതോളം പേർക്ക് പരുക്കേറ്റു. 11 ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അത് ശാശ്വതമല്ലെന്ന് തെളിയിക്കുകയാണ് ജറുസലേമിലെ സംഘർഷമെന്ന വിലയിരുത്തലിലാണ് അന്താരാഷ്ട്ര സമൂഹം. അതേസമയം രണ്ട് രാജ്യങ്ങൾ സൃഷ്ടിക്കുക മാത്രമേ പരിഹാരമുള്ളൂ എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ടു നാഷൻ തിയറി നടപ്പിലാക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.
വെടിനിർത്തൽ അവസാനിച്ചതോടെ ഗാസയിലേക്ക് മരുന്നും സഹായവും എത്തിക്കുകയാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ. ഇസ്രയേലിൽ ബെന്യമിൻ നെതന്യാഹുവിന് ഭരണത്തുടർച്ച അഗ്നിപരീക്ഷണമാണെന്നും വിലയിരുത്തലുണ്ട്. ഒരു ലക്ഷത്തോളം പേർക്കാണ് ഗാസയിൽ വീട് നഷ്ടപ്പെട്ടത്. പലയിടത്തും വെള്ളവും വൈദ്യുതിയും ഇല്ല. ഗാസയുടെ പുനർനിർമാണത്തിന് കാലങ്ങളെടുക്കും എന്നിരിക്കെ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ഉറപ്പുവരത്തുമെന്ന് ബൈഡൻ പലസ്തീന് ഉറപ്പ് നൽകിയിട്ടുണ്ട്.