കൊടകര കള്ളപ്പണക്കേസില്‍ ജൂലൈ 26ന് മുമ്പ് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികൾ ഇതിനോടകം അറസ്റ്റിലായി. 25 ലക്ഷം രൂപ നഷ്ടപ്പെന്ന കേസിൽ 1കോടി 59 ലക്ഷം രൂപയാണ് കണ്ടെടുത്തത്. 20 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണവും കണ്ടെത്തിയിട്ടുണ്ട്.
പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്ന് വന്ന കള്ളപ്പണത്തിന്റെ ഉറവിടം വ്യക്തമാക്കണം, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യംചെയ്യല്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
അതേസമയം, കേസില്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അടുത്ത ആഴ്ച വീണ്ടും വിളിപ്പിക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാമെന്ന് സുരേന്ദ്രൻ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം, തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണസംഘം സുരേന്ദ്രന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഹാജരാവാൻ കഴിയില്ലെന്നും 13 വരെ തിരക്കുകളുണ്ടെന്നുമാണ് സുരേന്ദ്രൻ രേഖാമൂലം അറിയിച്ചത്. പതിനാറ് ബി.ജെ.പി നേതാക്കളെയാണ് കേസില്‍ ഇതുവരെ ചോദ്യം ചെയ്തത്.