ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ മുംബൈ ഇന്ത്യൻസ് ഈ സീസണിലെ അഞ്ചാം തോൽവിയും വഴങ്ങി. പഞ്ചാബ് കിങ്സാണ് ഇത്തവണ മുംബൈയുടെ സ്വപ്നങ്ങൾ അരിഞ്ഞത്. ഇതോടെ ഈ സീസണിലെ അഞ്ചു മത്സരങ്ങളിൽ ഒരു മത്സരം പോലും ജയിക്കാനാകാത്ത ടീമെന്ന നാണക്കേടിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് മുംബൈ. അഞ്ചാമത്തെ മത്സരത്തിലെങ്കിലും ജയിക്കണമെന്നു കരുതിയ മുംബൈയ്ക്ക് വിജയ൦ 12 റൺസ് അകലെ നഷ്ടമാവുകയായിരുന്നു. പഞ്ചാബ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് മാത്രമാണ് നേടാനായത്.
മുംബൈക്ക് വേണ്ടി ഡെവാൾഡ് ബ്രെവിസും (25 പന്തിൽ 49), സൂര്യകുമാർ യാദവ് (30 പന്തിൽ 43), തിലക് വർമ്മ (20 പന്തിൽ 36) എന്നിവർ വെടിക്കെട്ട് ബാറ്റിങ്ങുമായി പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പഞ്ചാബ് ബൗളർമാർ മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു. പഞ്ചാബിനായി ഒഡീൻ സ്മിത്ത് നാല് വിക്കറ്റുകൾ വീഴ്ത്തി.
പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ മുംബൈ ഭേദപ്പെട്ട തുടക്കമാണ് നേടിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച രോഹിത് ശർമ്മ ആദ്യ മൂന്ന് ഓവറുകളിൽ തന്നെ മുംബൈയുടെ സ്കോർ 30 കടത്തി. ആക്രമിച്ചു കളിച്ച രോഹിത്തിന് പക്ഷെ നാലാം ഓവറിലെ നാലാം പന്തിൽ മടങ്ങേണ്ടി വന്നു. 17 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 28 റൺസ് നേടിയ താരത്തെ കാഗിസോ റബാഡ വൈഭവ് അറോറയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. രോഹിത് മടങ്ങിയതിന് പിന്നാലെ തന്നെ ഇഷാൻ കിഷനും പുറത്തായി.
എന്നാൽ മൂന്നാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന ബ്രെവിസും തിലക് വർമ്മയും ചേർന്ന് മത്സര൦ മുംബൈക്ക് അനുകൂലമാക്കി. തകർത്തടിച്ച് മുന്നേറിയ സഖ്യം 10 ഓവറുകൾക്കുള്ളിൽ തന്നെ മുംബൈയെ 100 കടത്തി. എന്നാൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ബ്രെവിസ് ഒഡീൻ സ്മിത്തിന്റെ പന്തിൽ അർഷദീപ് സിങ്ങിന്റെ കൈകളിൽ കുടുങ്ങി. അർഹിച്ച അർധസെഞ്ചുറിക്ക് ഒരു റൺ അകലെ 49 ലാണ് താരം പുറത്തായത്. 25 പന്തിൽ നിന്നും അഞ്ച് സിക്സും നാല് ഫോറും പായിച്ചാണ് ബ്രെവിസ് 49 റൺസ് എടുത്തത്. തിലക് വർമ്മയ്ക്കൊപ്പം 84 റൺസാണ് ബ്രെവിസ് മൂന്നാം വിക്കറ്റിൽ ചേർത്തത്.
പിന്നാലെ തിലക് വർമ്മ സൂര്യകുമാർ യാദവുമായുള്ള ആശയക്കുഴപ്പത്തിൽ റൺഔട്ട് ആയത് മുംബൈക്ക് തിരിച്ചടിയായി. എങ്കിലും സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിങ് മുംബൈക്ക് വിജയപ്രതീക്ഷ നൽകി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത താരം 19-ാം ഓവറില്‍ പുറത്തായതോടെ മുംബൈയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. കീറണ്‍ പൊള്ളാര്‍ഡിന് (10) അവസരത്തിനൊത്ത് ഉയരാൻ കഴിയാഞ്ഞതും മുംബൈക്ക് തിരിച്ചടി നൽകി.
അവസാന ഓവറിലെ ആദ്യ പന്ത് സിക്സറടിച്ച് ഉനദ്കട് മുംബൈക്ക് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും പിന്നീടുള്ള പന്തിൽ താരം പുറത്തായതോടെ മുംബൈ തോൽവി ഉറപ്പിക്കുകയായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണെടുത്തത്. ഓപ്പണർമാരായ ശിഖർ ധവാന്റെയും (50 പന്തിൽ 70), മായങ്ക് അഗർവാളിന്റെയും (32 പന്തിൽ 52) പിന്നീട് അവസാന ഓവറുകളിൽ മിന്നലടികളുമായി കളം നിറഞ്ഞ ജിതേഷ് ശർമയുടെയും (15 പന്തിൽ 30*), ഷാരൂഖ് ഖാന്റെയും (6 പന്തിൽ 15) പ്രകടനങ്ങളാണ് പഞ്ചാബിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
തുടക്കവും ഒടുക്കവും പഞ്ചാബ് ബാറ്റർമാർ അഴിഞ്ഞാടിയപ്പോൾ മധ്യ ഓവറുകളിൽ മാത്രമാണ് മുംബൈക്ക് അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. മുംബൈക്കായി ബൗളിങ്ങിൽ ജസ്പ്രീത് ബുംറയൊഴികെ എല്ലാവരും കൈനിറയെ തല്ലുവാങ്ങി. നാലോവർ എറിഞ്ഞ ബുംറ 28 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ബേസിൽ തമ്പി നാലോവറിൽ 47 റൺസ് വഴങ്ങി.