· സംസ്ഥാനത്തെ യോഗ്യതയുള്ള എല്ലാ ഫിസിയോതെറാപ്പിസ്റ്റുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കാൻ ആദ്യം പ്രാഥമിക സമിതി
· പ്രഖ്യാപനം ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് രണ്ടാം ദേശീയ കോൺഫറൻസിൽ
തിരുവനന്തപുരം, 15 ഒക്ടോബർ, 2022: ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റിന്റെ രണ്ടാം ദേശീയ കോർപ്പറേറ്റ് കോൺഫറൻസിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ, കുടുംബകാര്യ, ക്ഷേമ മന്ത്രി ശ്രീമതി വീണ ജോർജ് അധ്യക്ഷപ്രസംഗം നടത്തി. ഫിസിയോതെറാപ്പിസ്റ്റുകളുടെ ദേശീയ സംഘടനയായ ഐ.എ.പിയുടെ കേരള ഘടകമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്.
സംസ്ഥാനത്ത് ഫിസിയോതെറാപ്പിസ്റ്റുകൾക്കും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും വേണ്ടി ഒരു സമിതി രൂപീകരിക്കാൻ വിജ്ഞാപനം ഇറക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫെഷണൽ കമ്മിറ്റി എന്ന സമിതിയുടെ രൂപീകരണത്തിന് മുന്നോടിയായി ഒരു പ്രാഥമിക സമിതി രൂപീകരിച്ചു കഴിഞ്ഞു. ഈ പ്രാഥമിക സമിതി അംഗീകൃത ഫിസിയോതെറാപ്പിസ്റ്റുകൾക്ക് രജിസ്ട്രേഷൻ ഉറപ്പാക്കും. എല്ലാ ക്ലിനിക്കൽ പ്രൊഫഷണലുകളെയും ഒരേ മാനദണ്ഡങ്ങൾക്ക് കീഴിൽ കൊണ്ടുവരും. ഫിസിയോതെറാപ്പി പഠനത്തിന്റെ ഗുണനിലവാരം ഉയർത്താനും വിദ്യാർത്ഥികൾക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും അംഗീകാരം ലഭിക്കാനും ഇത് സഹായിക്കുമെന്ന് ദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഫിസിയോതെറാപ്പിസ്റ്റുകൾ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ അവിഭാജ്യ ഘടകമാണെന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മരുന്നുകളൊന്നുമില്ലാതെ അസുഖം ഭേദമാക്കുന്നു എന്നതാണ് മറ്റ് ചികിത്സാരീതികളിൽ നിന്ന് ഫിസിയോതെറാപ്പിയെ വ്യത്യസ്തമാക്കുന്നത്. വിദഗ്ധരായവർക്ക് മാത്രമേ ഫിസിയോതെറാപ്പി ഫലപ്രദമായി നടത്താൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യരംഗത്തെ വിദഗ്ധരെ ഒരേ കുടക്കീഴിൽ കൊണ്ടുവരാനായി കേന്ദ്രം ആവിഷ്കരിച്ച ഹെൽത്ത്കെയർ അസോസിയേഷൻ ആക്ടിന്റെ ഭാഗമായാണ് സംസ്ഥാനതലത്തിലും സമിതി രൂപീകരിക്കുന്നത്.നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫെഷണൽസ് സമിതി രൂപീകരിച്ചതോടെ ഫിസിയോ തെറാപ്പിസ്റ്റുകളെ ആരോഗ്യരംഗത്തെ സേവനദാതാക്കളായ പരിഗണിച്ച് സ്വതന്ത്രമായി പ്രാക്റ്റീസ് ചെയ്യാൻ അനുമതി ലഭ്യമായിട്ടുണ്ട്.
ഫിസിയോതെറാപ്പി രംഗത്ത് ഇതൊരു നിർണായക ചുവടുവെപ്പാണെന്ന് സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീമതി വീണ ജോർജ് പറഞ്ഞു. യഥാർത്ഥ യോഗ്യതയുള്ള ഒരു ഫിസിയോതെറാപ്പിസ്റ്റിന് രോഗികൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന സഹായവും അവർക്ക് നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല. സമിതിക്ക് വേണ്ട എല്ലാ പിന്തുണയും സഹായവും സംസ്ഥാന സർക്കാരിൽ നിന്നുണ്ടാകുമെന്ന് മന്ത്രി വീണ ജോർജ് ഉറപ്പുനൽകി.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കോൺഫറൻസിനാണ് തിരുവനന്തപുരത്ത് തുടക്കമിട്ടിരിക്കുന്നത്. ഫിസിയോതെറാപ്പി രംഗത്തെ വിദഗ്ധർ, ഗവേഷകർ, സുപ്രധാന പദവികൾ വഹിക്കുന്നവർ, കോർപ്പറേറ്റുകൾ എന്നിവർ പങ്കെടുക്കുന്നു. ഫിസിയോതെറാപ്പി രംഗത്തെ പുതിയ അറിവുകളും കാഴ്ചപ്പാടുകളും നവീന ആശയങ്ങളും കണ്ടുപിടിത്തങ്ങളും കോൺഫറൻസിൽ അവതരിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. സാമൂഹിക ആരോഗ്യരംഗത്തിന്റെ നിലവാരം ഉയർത്താനും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനവുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ഫിസിയോതെറാപ്പിസ്റ്റുകൾക്ക് വേണ്ടി സമിതി നിലവിൽ വരുന്നതോടെ യോഗ്യതയുള്ളവർ മാത്രമേ രോഗികളെ ചികിൽസിക്കുന്നുള്ളൂ എന്ന് ഉറപ്പാകുമെന്ന് ഐ.എ. പി നാഷണൽ പ്രസിഡന്റും സമ്മേളനത്തിന്റെ സംഘാടക അധ്യക്ഷനുമായ ഡോ. സഞ്ജീവ് കെ ഝാ പറഞ്ഞു. കേരളത്തിലെ രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാകുമെന്നും ഫിസിയോതെറാപ്പി രംഗത്തിന് ഭാവിയിൽ കൂടുതൽ സാധ്യതകൾ കൈവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഫറൻസിനോട് അനുബന്ധിച്ച് നടത്തിയ മീഡിയ കോൺക്ലേവിൽ കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഇന്നത്തെ സ്ഥിതിയിൽ ഫിസിയോ തെറാപ്പിക്കുള്ള പ്രാധാന്യവും അതിന്റെ ഭാവിയും എന്ന വിഷയം ചർച്ചയായി.
ദേശീയ തലത്തിലുള്ള ഉന്നതവൃത്തങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ ഫിസിയോ തെറാപ്പിസ്റ്റുകൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കോൺഫറൻസിനോട് അനുബന്ധിച്ച് കലാപരിപാടികളും പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഡോ. കെ.എം അണ്ണാമലൈ ആണ് പരിപാടിയുടെ കേന്ദ്ര സംഘാടക സെക്രട്ടറി. ഡോ. രുചി വർഷ്ണി ട്രെഷററും ഡോ. സുരേഷ് ബാബു റെഡ്ഢി ദേശീയ വൈസ് പ്രസിഡണ്ടും ആണ്. സംസ്ഥാന തല സംഘാടക സെക്രട്ടറി ഡോ. ജിം ഗോപാലകൃഷ്ണൻ, ഐ.എ. പിയുടെ വനിതാ സെൽ അധ്യക്ഷ ഡോ. ജയശ്രീ കൃഷ്ണ എന്നിവരും പരിപാടിയെ അഭിസംബോധന ചെയ്തു.കോൺഫറൻസിന്റെ സമാപനം 16 നു വൈകിട്ട് നാല് മണിക്ക് നടക്കും.