ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ പി.വി അൻവർ എം.എൽ.എ ക്വാറന്റൈന് ലംഘിച്ചെന്ന് പരാതി. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ആണ് ആരോഗ്യവകുപ്പിന് പരാതി നൽകിയത്. കരിപ്പൂരിൽ വിമാനം ഇറങ്ങിയ അൻവറിനെ സ്വീകരിക്കാൻ നിരവധി പ്രവർത്തകർ ഒത്തുകൂടിയിരുന്നു.
മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ ഇന്ന് നാട്ടിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അന്‍വറിന് വന്‍ സ്വീകരണമാണ് സി.പി.എം അണികള്‍ ഒരുക്കിയത്. കഴിഞ്ഞ ദിവസമാണ് സി.പി.എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. നിലമ്പൂര്‍ നിന്ന് സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇത്തവണയും അന്‍വര്‍ തന്നെയാണ് മത്സരിക്കുന്നത്.
എം.എല്‍.എയെ കാണാനില്ലെന്ന് പ്രതിപക്ഷം വിവാദം ഉന്നയിച്ചപ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ സിയറോ ലിയോണയിലുണ്ടെന്ന അറിയിപ്പുമായി പി.വി. അന്‍വര്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താന്‍ ആഫ്രിക്കയിലെത്തിയതിന്റെ സാഹചര്യം വിശദീകരിച്ചുകൊണ്ടും പിന്നീട് പി വി അന്‍വര്‍ ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. അപവാദ പ്രചാരണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് അന്‍വര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. തന്റെ എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട സാഹചര്യം വന്നു. ബാധ്യത തീര്‍ക്കാനാണ് വിദേശത്തേക്ക് പോയത്. രാഷ്ട്രീയ ശത്രുക്കള്‍ ഇന്നുവരെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു എം.എല്‍.എയെ ഇങ്ങനെ വേട്ടയാടിയിട്ടുണ്ടാവുമോ എന്ന് തനിക്കറിയില്ലെന്നും അന്‍വര്‍ അന്ന് വീഡിയോയില്‍ വിശദീകരിച്ചിരുന്നു.