റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല , റിപോ നിരക്കും 4 ശതമാനം ആയി തന്നെ തുടരും. ഇത് സംബന്ധിച്ച് മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ഐക്യകണേ്ഠന തീരുമാനമായെന്ന് ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് റേറ്റും 4.25 ശതമാനം ആയും റിവേഴ്സ് റിപോ നിരക്ക് 3.35 ശതമാനം ആയും തുടരും. തുടർച്ചയായ മൂന്നാം തവണയാണ് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കില്‍ ആർബിഐ മാറ്റം വരുത്താതിരിക്കുന്നത്.
കാര്‍ഷിക വിളകളിലെ നേട്ടം ശൈത്യകാലത്ത് ചെറിയ ആശ്വാസത്തിന് ഇടനല്കാൻ സാധ്യതയുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും വായ്പനയത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യം ഇല്ലെന്ന തീരുമാനത്തിലാണ് ആര്.ബി.ഐ. പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിലും ഉയർച്ചയുണ്ടായി. സെന്‍സെക്സ് 313.55 പോയിന്റ് ഉയര്‍ന്ന് 44,946,20 ലെത്തി. നിഫ്റ്റി 0.31 ശതമാനം ഉയര്‍ന്ന് 13,174.65 ലാണ് വ്യാപാരം തുടരുന്നത്.
മൈനസ് 7.5 ശതമാനം ആണ് അടുത്ത വർഷം പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ചാ നിരക്ക്. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 0.1 ശതമാനം ആയിരിക്കുമെന്നാണ് ആര്.ബി.ഐയുടെ പ്രതീക്ഷ. നാലാം പാദത്തില്‍ ഇത് 0.7 ശതമാനത്തില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു.