ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. മരണത്തിലെ ദുരൂഹത നീക്കാന്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ഫോറെൻസിക് വിഭാഗം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കേസിൽ നിർണായക വഴിതിരിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കാക്കൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കാസർഗോഡ് സ്വദേശിയായ മെഹ്നാസ് ഒളിവിൽ ആണെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്.
റിഫയുടെ മൃതദേഹം ശനിയാഴ്ചയാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. കോഴിക്കോട് പാവണ്ടൂർ ജുമാ മസ്ജിദിലെ കബർസ്ഥാനിലാണ് കബറടക്കിയിരുന്നത്. വിശദമായ പരിശോധനകൾക്കായി ആന്താരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിഫയെ ശ്വാസം മുട്ടിച്ചിട്ടുണ്ടോ, ശരീരത്തിൽ മറ്റ് ക്ഷതങ്ങൾ ഉണ്ടായിട്ടുണ്ടോ, വിഷ പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ കണ്ടെത്താനാണ് പരിശോധന. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കും.
മാര്‍ച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പൊലീസിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്. എന്നാൽ റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മര്‍ദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഭര്‍ത്താവ് മെഹനാസിനെതിരെ പൊലീസ് കെസെടുത്തു.