ട്വിറ്റർ ഏറ്റെടുത്ത ശേഷം പുതിയ പ്രഖ്യാപനവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. ട്വിറ്റർ ഉപയോഗിക്കുന്നവരിൽ ചില പ്രത്യേക വിഭാഗങ്ങൾക്ക് ചെറിയ ഫീസ് ഈടാക്കുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിലാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെ എല്ലാവർക്കും സൗജന്യമായി ട്വിറ്റർ ഉപയോഗിക്കാമായിരുന്നു. എന്നാൽ വാണിജ്യ, സർക്കാർ മേഖലകളിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ചാർജ് ഈടാക്കാൽ ബാധിക്കുകയെന്നും സാധാരണ ഉപയോക്താക്കൾക്ക് സൗജന്യമായി തന്നെ തുടരാമെന്നും ഇലോൺ മസ്ക് അറിയിച്ചു.
ട്വിറ്റർ ഏറ്റെടുത്തത് മുതൽ താൻ പല മാറ്റങ്ങളും കൊണ്ടുവരുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തുമെന്നും കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു മസ്ക് പറഞ്ഞത്. കൂടാതെ ട്വിറ്ററിന്റെ ലീഗൽ ഹെഡായ വിജയ ഗഡ്ഡെയെ പുറത്താക്കാനും ചീഫ് എക്സിക്യൂട്ടീവ് പരാഗ് അഗ്രവാളിനെ മാറ്റാനും മസ്ക് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം ഏകദേശം 44 ബില്യൺ ഡോളറിനായിരുന്നു ടെസ്ല മേധാവിയായ ഇലോൺ മസ്ക് ട്വിറ്ററിന്റെ 100 ശതമാനം ഓഹരികളും വാങ്ങിയത്.