തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ നാല് വര്‍ഷം താന്‍ നിരന്തരം പിന്തുടര്ന്നതുകൊണ്ടാണ് കേസ് സര്‍ക്കാരിന് പിന്‍വലിക്കാന്‍ കഴിയാതെ പോയതെന്നും ചെന്നിത്തല പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അപ്പീലുമായി നിരന്തരം പോരാട്ടം നടത്തിയത് ചെന്നിത്തല ആയിരുന്നു.
പരിപാവനമായ നിയമസഭയില്‍ തല്ലിത്തകര്‍ത്തയാള്‍ മന്ത്രിയായിരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞൂ. ഇടത് എം.എല്‍.എമാരുടെ നടപടി നിയമവ്യവസ്ഥയ്ക്കും ധര്‍മ്മികതയ്ക്കും നിരക്കുന്നതല്ല. ശിവന്‍കുട്ടി രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും സതീശന് പറഞ്ഞു.
ഇടതുപക്ഷ എം.എല്‍.എമാരുടെ ക്രിമിനല്‍ കുറ്റത്തിന് നിയമസഭയുടെ പരിരക്ഷ അവകാശപ്പെടാന്‍ കഴിയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് പറഞ്ഞു. ജനപക്ഷത്തുനിന്ന് സമരം ചെയ്യുമ്ബോള്‍ ഇങ്ങനെയൊക്കെ വേണ്ടിവരുമെന്ന് വി.ശിവന്‍കുട്ടി പറയുന്നു. എന്നാല്‍ അങ്ങനെ ജനപക്ഷ സമരമാണെന്ന് ജനങ്ങള്‍ക്കോ ഇടതുപക്ഷ സഹയാത്രികര്‍ക്കോ കോടതിക്കോ പോലും തോന്നിയില്ല. ഈ വിധി ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തിലെ ക്രിമിനലുകള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ എത്ര കോടി ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി കണക്കുപറയണം. കൊലക്കേസില്‍ പ്രതികളായ സി.പി.എമ്മുകാരെ സംരക്ഷിക്കാന്‍ അപ്പീല്‍ പോകുന്നതും ഇത്തരം ക്രിമിനല്‍ നടപടികള്‍ക്ക് പോകുന്നതും ജനത്തിന്റെ പണമെടുത്താണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. അതിനുള്ള അധികാരം സര്‍ക്കാരിനുണ്ടോയെന്ന് പരിശോധിക്കണം.
കേസിന്റെ മെരിറ്റിലേക്ക് കോടതി പോയിട്ടില്ലെന്നാണ് ശിവന്‍കുട്ടി പറയുന്നത്. മെരിറ്റിന് തുല്യമാണ് ഈ വിധി. ജനാധിപത്യ മര്യാദ അനുസരിച്ച് ശിവന്‍കുട്ടി രജിവയ്ക്കണം. സര്‍ക്കാര്‍ ഫണ്ട് ഇതിനു ദുര്‍വിനിയോഗം ചെയ്യാന്‍ അധികാരം നല്കിയ മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. നാടിന്റെ പണമാണ് ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. മന്ത്രി രാജിവച്ചില്ലെങ്കില്‍ ജനാധിപത്യ സംവിധാനത്തില്‍ എല്ലാ സമരമുറകളിലേക്കും പ്രതിപക്ഷം പോകുമെന്നും സുധാകരന് പറഞ്ഞു.