യുക്രൈൻ – റഷ്യ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. റഷ്യക്കെതിരെ ചാഞ്ചാടുന്ന നിലപാടാണ് ഇന്ത്യ എടുക്കുന്നത് എന്നാണ് ബൈഡന്റെ ആരോപണം. യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ അമേരിക്കന്‍ സഖ്യകക്ഷികളില്‍ ഇത്തരത്തില്‍ നിലപാട് എടുക്കുന്നത് ഇന്ത്യയാണെന്ന് ബൈഡന് പറയുന്നു. വാഷിങ്ടണില്‍ യുഎസ് ബിസിനസ് തലവന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബൈഡന്റെ പ്രതികരണം.
പുടിന്റെ ആക്രമണ സ്വഭാവത്തിനെതിരായ നിലപാടില്‍ സഖ്യ കക്ഷികളില്‍ ഇന്ത്യയുടെ നിലപാട് ചിലയിടത്ത് ദൃഢമല്ല. എന്നാല്‍ ജപ്പാന്റെയും ഓസ്ട്രേലിയയുടെ നിലപാട് ദൃഢമാണ് – ബൈഡന് പറയുന്നു. യുഎസ് ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പിന്തുണയ്ക്കാതെ ഇന്ത്യ മാറിനിന്നിരുന്നു ഇതാണ് യുഎസ് പ്രസിഡന്റിന്റെ പരാമര്‍ശത്തിലേക്ക് നയിച്ചത് എന്നാണ് കരുതപ്പെടുന്നത്.
അതേ സമയം ബൈഡന്റെ വിമര്‍ശനം ഉയരുമ്പോഴും റഷ്യയില്‍ നിന്നും ഇന്ത്യ ആദായ വിലയില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപയോഗത്തിന്റെ 85 ശതമാനം ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി വളരെ കുറച്ച് മാത്രമാണ് എന്നാണ് വ്യക്തമാക്കുന്നത്. അതേ സമയം യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ നിക്ഷപക്ഷ നിലപാടാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ എടുത്തത്.