കോൺഗ്രസ് ഡിസിസി പുനസംഘടന നിർത്തി വെച്ചതിന്റെ പേരിൽ വിവാദങ്ങൾ പുകയുമ്പോൾ തന്റെ പേരില്‍ ഗ്രൂപ്പില്ലെന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണെന്നും ഗ്രൂപ്പുണ്ടായാല്‍ താൻ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആരോപണങ്ങൾക്ക് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന് പറഞ്ഞു.
അതേസമയം ഡിസിസി പുനസംഘടന നിർത്തിവെച്ചതിൽ ക്ഷുഭിതനായി സ്ഥാനമൊഴിയാൻ വരെ തയ്യാറാണെന്ന് കടുപ്പിച്ച കെപിസിസി പ്രസിഡന്റുമായി സതീശൻ അനുകൂലികൾ ഇന്നലെ മുതൽ ചർച്ചയിലാണ്. എ പി അനിൽകുമാർ അടക്കം സതീശനെ പിന്തുണക്കുന്ന നേതാക്കളും സുധാകരനും തമ്മിൽ കരട് പട്ടികയിന്മേൽ കൂടിയാലോചന തുടരുകയാണ്. ചെറിയ ചില മാറ്റങ്ങൾക്ക് സുധാകരൻ തയ്യാറാണെങ്കിലും കെസി-വിഡി അപ്രമാദിത്വം അംഗീകരിക്കാനികില്ലെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിക്കഴിഞ്ഞു.
പ്രശ്നത്തിൽ കെസി-വിഡി ചേരിക്കെതിരെ സുധാകരനൊപ്പം ചെന്നിത്തലയും മുരളീധരനും കൈകോർത്തിരിക്കുകയാണ്. മുരളിയും ചെന്നിത്തലയും തമ്മിലെ തർക്കം കൂടി തീർത്താണ് പഴയ ഐ ക്കാരുടെ യോജിപ്പ്. പുനസംഘടന നിർത്താൻ എഐസിസി പറഞ്ഞ എംപിമാരുടെ പരാതിയെ സംശയിച്ച സുധാകരന്റെ നിലപാടിനൊപ്പമാണ് ഇരുവരും. അതേസമയം കെസി-വിഡി ഗ്രൂപ്പ് എന്ന പ്രചാരണത്തിന് പിന്നിൽ ചെന്നിത്തല ആണെന്നാണ് സതീശൻ പറയുന്നത്. സുധാകരനെ ഒപ്പം നിർത്തി ചെന്നിത്തലയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നാണ് പരാതി.