ബാലാത്സംഗ പരാതിയിൽ നടി അയച്ച വാട്ട്സ് അപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു അഭിഭാഷകൻ മുഖേനെ ഹൈക്കോടതിക്ക് കൈമാറി. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നാണ് നടന്റെ വാദം. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്. നടിയുടേത് ബ്ലാക്ക്മൈലിംഗ് തന്ത്രങ്ങളാണെന്നാണ് വിജയ് ബാബുവിന്റെ വാദം.
2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തൻ്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രിൽ 14 നു നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു. . പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കനാണ് ഏപ്രിൽ 24 നു താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരികെയെത്താനുളള യാത്രാ രേഖകൾ സമർപ്പിച്ചാലേ ഹർജി പരിഗണിക്കൂ എന്ന് സിംഗിൾ ബെഞ്ച് ഇന്നലെ നിലപാടെടുത്തിരുന്നു. തുടർന്ന് വിജയ് ബാബു തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് കൊച്ചിയിലെത്തുമെന്നു അഭിഭാഷകൻ എസ് രാജീവ് കോടതിയെ അറിയിച്ചു. യാത്രാരേഖകളുടെ കോപ്പി കോടതിയിൽ നേരത്തേ ഹാജരാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജി പരിഗണിക്കുന്നത്. എന്നാൽ ഇരുപത്തിനാലിനകം തിരികെയെത്തണമെന്ന കൊച്ചി സിറ്റി പൊലീസിന്റെ അന്ത്യശാസനം അവഗണിച്ച വിജയ് ബാബുവിനെതിരെ ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി തുടരുകയാണ്.