മലയാളി വ്ളോഗര്‍ റിഫയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഭര്‍ത്താവ് മെഹ്നാസിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ. നാളെയാണ് മെഹ്നാസിന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. റിഫ മെഹനുവിന്റെ മരണത്തിൽ തന്നെ വേട്ടയാടുകയാണെന്ന ആരോപണവുമായി മെഹ്നാസ് ഇന്നലെ രംഗത്തെത്തിയിരന്നു.
പലവട്ടം ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നും ഒളിവിൽ കഴിയുന്ന മെഹ്നാസിനെ കണ്ടെത്താൻ തിരച്ചിൽ നോട്ടീസ് വരെ ഇറക്കേണ്ടി വന്നുവെന്നും പ്രോസിക്യൂഷൻ വാദിക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയുള്ള കേസിന്റെ ഗൗരവത്തെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്താനാണ് പ്രോസിക്യൂഷന്റെ തീരുമാനം. എന്നാൽ റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണമാണെന്ന കണ്ടെത്തൽ മുൻകൂർ ജാമ്യം ലഭിക്കാൻ വഴിയൊരുക്കുമെന്ന് മെഹ്നാസും കണക്കുകൂട്ടുന്നു. എങ്കിലും ആത്മഹത്യാ പ്രേരണ കുറ്റവും ശാരീരിക മാനസിക പീഡന കുറ്റവും നിലനിൽക്കുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിക്കും.
ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ല, ആത്മഹത്യയ്ക്ക് ഒരു കാരണമുണ്ടാകും കാരണക്കാരനും. അത് കണ്ടെത്തണം. മെഹ്നാസ് ഒളിവില്‍ തുടരുന്നത് ദുരൂഹതയുള്ളതിനാലാണ്. മരണത്തിന് കാരണക്കാരന്‍ മെഹ്നാസ് ആണെന്നും റിഫയുടെ പിതാവ് റഷീദ് പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിഫയുടെ ഉമ്മ ഷെറീന പറഞ്ഞു.
റിഫയുടെ ആന്തരീകാവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. മാർച്ച് ഒന്നിനാണ് റിഫയെ ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. ഈ മാസം ഏഴിനാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.