പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്. ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് നടക്കുക.
ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രപ്പാർട്ട്, റുവാണ്ടയുടെ സലീമ മുകൻസംഗ, ജപ്പാന്റെ യോഷിമി യമഷിത എന്നിവരാണ് പ്രധാന റഫറിമാർ. ബ്രസീലിന്റെ ന്യൂസ ബാക്ക്, മെക്സിക്കോയുടെ കാരൻ ഡയസ് മദീന, അമേരിക്കയുടെ കാതറിൻ നൈസ്ബിറ്റ് എന്നിവർ അസിസ്റ്റന്റ് റഫറിമാരാവും. ആകെ 36 പ്രധാന റഫറിമാരും 69 അസിസ്റ്റന്റ് റഫറിമാരും 24 വീഡിയോ മാച്ച് ഒഫീഷ്യൽസുമാണ് ഖത്തർ ലോകകപ്പിൽ ഉള്ളത്.
പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസ് ആണ് ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്പോൺസർ. ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി സ്പോൺസർമാരാകുന്നത്. ലോകകപ്പ് സ്പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം മാത്രമല്ല, ആദ്യ എഡ്യു-ടെക്ക് സ്ഥാപനം കൂടിയാണ് ബൈജൂസ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെയും സ്പോൺസർമാരാണ് ബൈജൂസ്.